തിരുവനന്തപുരം: തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിപ്പിച്ചിരുന്നെങ്കിൽ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ആ മണ്ഡലം നിലനിർത്താൻ സാധിക്കുമായിരുന്നുവെന്ന് വട്ടിയൂർക്കാവിൽ വിജയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അന്ന് ന്യൂനപക്ഷ വോട്ടുകൾ എൻ ബ്ലോക്കായി എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് ലഭിച്ചതാണ് തന്റെ പരാജയത്തിന് കാരണമായത്. എന്നാൽ, ശിവൻകുട്ടിക്ക് ഇത്തവണ ആ വോട്ടുകൾ നിലനിർത്താൻ സാധിച്ചില്ല. അന്ന് തനിക്കാണ് ആ വോട്ടുകൾ ലഭിച്ചിരുന്നതെങ്കിൽ മണ്ഡലം ഇന്നും യുഡിഎഫിന്റെ കൈകളിൽ ഇരിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെ കേരളത്തിലും ദേശീയ തലത്തിലും ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസ് ആണെന്ന വസ്തുത ന്യൂനപക്ഷങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്, മഞ്ചേശ്വരം, കാസർകോട് തുടങ്ങിയ ഇടങ്ങളിൽ ബിജെപിയെ സ്ഥിരമായി പ്രതിരോധിക്കുന്നത് യുഡിഎഫ് ആണ്. എന്നാൽ, നേമത്ത് സിപിഎമ്മിന് അതിന് കഴിഞ്ഞില്ല. ബിജെപി ഇത്തവണ മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമാണ്. 35 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചിട്ടും പലയിടങ്ങളിലും യുഡിഎഫ് പരാജയപ്പെട്ടത് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.വി അൻവർ, പി.കെ ശശി എന്നിവരുമായുള്ള രാഷ്ട്രീയ സഹകരണം യുഡിഎഫിന് ഗുണകരമായെന്നും പരാജയപ്പെട്ട മണ്ഡലങ്ങളിൽ പോലും വോട്ട് വിഹിതം വർധിപ്പിക്കാനും തോൽവിയുടെ ആഘാതം കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ പ്രസക്തമല്ലെന്നും ‘ടീം യുഡിഎഫ്’ എന്ന നിലയിൽ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചകളല്ല. അതിന് കൃത്യമായ രീതികളുണ്ട്. ഹൈക്കമാൻഡും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ചേർന്ന് എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. യുഡിഎഫ് ഒറ്റക്കെട്ടാണെന്ന ചിന്താഗതി ജനങ്ങളിൽ ഉണ്ടാകണമെന്നും വിജയിപ്പിച്ചുവിട്ടവർ എന്ത് ചെയ്യുന്നു എന്ന് ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
