തിരഞ്ഞെടുപ്പ് തോല്‍വി; സിപിഐയിലും നേതൃമാറ്റ ആവശ്യം ശക്തം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐയിലും നേതൃമാറ്റ ആവശ്യം. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാകുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. സിപിഐ എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരും.

സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമെന്ന് വിമര്‍ശനമുണ്ട്. നാദാപുരം,തൃശൂര്‍, അടൂര്‍, പീരുമേട്, സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും വിമര്‍ശനമുയരുന്നുണ്ട്.

നാദാപുരത്ത് സി എന്‍ ചന്ദ്രന്റെ പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയാണ് പി വസന്തത്തെ സ്ഥാനാര്‍ഥിയാക്കിയത്. അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ഭാര്യയാണ് പി വസന്തം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ , പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മിലും ആവശ്യമുയരുന്നുണ്ട്. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്.

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് പരോക്ഷമായി പറയുന്നത്. തോല്‍വി വിലയിരുത്താന്‍ സിപിഐഎം,സിപിഐ നേതൃയോഗങ്ങള്‍ നാളെ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *