കൊച്ചി: തിരുത തോമ എന്ന് വിളിക്കുന്നതിൽ തനിക്ക് ഒരു കുറച്ചിലും ഇല്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആ വിളി കേൾക്കുന്നതിൽ അഭിമാനം മാത്രമേ ഉള്ളൂ. താൻ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. തന്നെ അല്ല മത്സ്യതൊഴിലാളികളെ ആണ് രമേശ് ചെന്നിത്തല അപമാനിച്ചതെന്ന് കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തലപ്പാവ് കെട്ടി നടക്കുന്നയാളുടെ പുച്ഛത്തിന് മത്സ്യത്തൊഴിലാളികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. ഇന്നലെ എറണാകുളം ഫിഷ് മാർക്കറ്റിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തിയ രമേശ് ചെന്നിത്തല കച്ചവടക്കാരോട് തോമസ് മാഷിന്റെ തിരുത എവിടെ എന്ന് ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനോടാണ് കെ വി തോമസിന്‍റെ പ്രതികരണം.
തിരുത തോമ വിളി തുടങ്ങി വച്ചത് കോണ്‍ഗ്രസുകാരാണെന്ന് കെ വി തോമസ് പറഞ്ഞു. ആദ്യം പറഞ്ഞത് കരുണാകരന് തിരുത കൊടുത്തു എന്നാണ്. പിന്നെയത് മാറി സോണിയാ ഗാന്ധിക്ക് കൊടുത്തു എന്നായി. താൻ രാഷ്ട്രീയ തീരുമാനം എടുത്തതിന് തന്നെ കുറ്റപ്പെടുത്താം. മത്സ്യത്തൊഴിലാളികളെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്? ഈ വിഭാഗം കോണ്‍ഗ്രസിനോടും ചെന്നിത്തലയോടുമൊക്കെ എന്തുതെറ്റു ചെയ്തുവെന്നും കെ വി തോമസ് ചോദിക്കുന്നു.
