തമിഴ്നാട്ടിൽ വിജയിക്ക് മുമ്പിൽ വഴിയടയുന്നു? സത്യപ്രതി‍ജ്ഞയിൽ കടുത്ത അനിശ്ചിതത്വം

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ . വ്യക്തമായ ജനവിധി ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളും ഘടകകക്ഷികളുടെ സമ്മർദങ്ങളും വിജയിച്ച മുന്നണിക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്.

കേവലഭൂരിപക്ഷം കണ്ടെത്താൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ ഒരു ഭാഗത്ത് ശ്രമങ്ങൾ നടത്തുമ്പോൾ മറുഭാഗത്ത് എഐഎഡിഎംകെയും ഡിഎംകെയും ഇത് തടയാനുള്ള നീക്കങ്ങളും നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടി വേണം.

രണ്ട് സീറ്റുകളുള്ള തോൽ തിരുമാളവന്റെ വിസികെയുടെ തീരുമാനത്തിനനുസൃതമാണിപ്പോൾ തമിഴ്‌നാട് രാഷ്ട്രീയം. പലപ്പോഴായി തീരുമാനം മാറ്റിയ വിസികെ അന്തിമ തീരുമാനം നാല് മണിയോടെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വിസികെ ഓഫീസിന് മുന്നിൽ ടിവികെ അണികൾ തടിച്ചുകൂടിയിട്ടുണ്ട്.

നിർണായക ശക്തിയായി മാറിയതോടെ തോൽ തിരുമാവളൻ ഉപമുഖ്യന്ത്രിപദം അടക്കമുള്ള വിലപേശലുകൾ നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ. മുസ്ലിംലീഗും എഎംഎംകെയും പിന്തുണയ്ക്കുമെന്ന് നേരത്തെ ടിവികെ അവകാശപ്പെട്ടിരുന്നെങ്കിലും ഇരുപാർട്ടികളും പിന്നീട് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ ടിടിവി ദിനകരന്റെ പാർട്ടിയുടെ എംഎൽഎ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള കത്ത് പുറത്തുവന്നെങ്കിലും ദിനകരൻ ഇത് തള്ളി. എംഎൽഎയെ കാണാനില്ലെന്ന പരാതിയും ഉയർത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പം, മന്ത്രിസഭാ വിഭജന ചർച്ചകൾ, പ്രാദേശിക ശക്തികേന്ദ്രങ്ങളുടെ സമ്മർദം എന്നിവ കാരണം സത്യപ്രതിജ്ഞാ ചടങ്ങ് പോലും വൈകാനിടയുണ്ടെന്ന വിലയിരുത്തലുകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്. അധികാരത്തിലെത്തുന്ന മുന്നണിക്കുള്ളിൽ തന്നെ വിവിധ നേതാക്കൾ തമ്മിലുള്ള നീക്കങ്ങൾ ശക്തമായതോടെ ഡൽഹി നേതൃത്വവും ഇടപെടുന്ന സാഹചര്യം രൂപപ്പെട്ടുവെന്ന സൂചനകളുമുണ്ട്.

വിജയത്തിന്റെ ആവേശം മാറുംമുമ്പേ തന്നെ അധികാരകേന്ദ്രങ്ങളിലേക്കുള്ള മത്സരമാണ് ഇപ്പോൾ പ്രധാന ചർച്ചയായി മാറിയത്. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടം നേടും, നിർണായക വകുപ്പുകൾ ആര്‍ക്കൊക്കെ ലഭിക്കും, സഖ്യകക്ഷികൾക്ക് എത്ര പ്രാതിനിധ്യം നൽകും തുടങ്ങിയ ചോദ്യങ്ങളാണ് രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നത്.

അതേസമയം, ജനവിധിയുടെ ആത്മാവ് കാത്തുസൂക്ഷിക്കാനും സ്ഥിരതയുള്ള സർക്കാർ വേഗത്തിൽ രൂപീകരിക്കാനും നേതൃത്വം തയ്യാറാകണമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അല്ലാത്തപക്ഷം വിജയത്തിന് പിന്നാലെ തന്നെ ഭരണതുടക്കത്തിൽ പ്രതിസന്ധി ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *