ഡൽഹി : വേനൽ മാറി മഴയെത്തിയതോടെ നാടെങ്ങും പനിരോഗികളുടെ എണ്ണവും കൂടുകയാണ്. പനിബാധിതരിൽ ഡെങ്കി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കൊതുകുവർധനയും പനിയുടെ ആക്കംകൂട്ടുന്നുണ്ട്. തളംകെട്ടിനിൽക്കുന്ന മലിനജലമാണ് കൊതുകുവർധനയ്ക്ക് ഇടയാക്കുന്നത്. പലയിടത്തും മഴക്കാലപൂർവ ശുചീകരണം നാമമാത്രമാണ്. മഴവെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത ഓടകളിൽ തളംകെട്ടിനിൽക്കുന്ന മലിനജലം കൊതുകുവളർത്തു കേന്ദ്രമായി മാറാൻ മണിക്കൂറുകൾ മതി. ഡെങ്കിപ്പനി പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.
