തോല്‍ക്കാൻ മനസില്ലാത്ത നെയ്മർ

ഡൽഹി : ഓരോ ലോകകപ്പ് അടുക്കുമ്പോഴും അങ്ങനെയൊരു ദിനമുണ്ടാകും, ഭിത്തിയില്‍ തൂക്കിവെച്ച റേഡിയോയിലെ ഫ്രീക്വൻസി ചിട്ടപ്പെടുത്തി ആ ജനത കാതോര്‍ക്കുമായിരുന്നു അന്നെല്ലാം. എന്തിനായിരുന്നു അത്, എഡ്‌സണ്‍ ആരാന്റസ് ഡോ നാസിമെന്റൊ എന്ന പേര് കേള്‍ക്കാൻ മാത്രം. അപ്പോള്‍ സാവോ പോളോയുടെ തെരുവുകള്‍ ഉണരും, വേരുകള്‍ പോലെ പടര്‍ന്ന് കിടക്കുന്ന വീധികളില്‍ സാമ്പ താളം മുഴങ്ങും. വിശപ്പും ദുഖവും മറന്ന് അവര്‍ ആനന്ദിക്കും..

തന്റെ മണ്ണ് മയക്കുമരുന്നിന്റേയും ആയുധങ്ങളുടേയും മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ലോകത്തിന് മുൻപില്‍ അയാള്‍ പന്തുകൊണ്ടൊരു വിപ്ലവം തീര്‍ത്തു, ജിംഗ. അതായിരുന്നു ലഹരി. വിശ്വവേദിയില്‍ കാനറികളുടെ ചിറകടികള്‍ പലകുറി മുഴങ്ങിയപ്പോള്‍ അയാളോരു രാജാവായി, രാജ്യത്തിന്റെ നിധിയായി…പെലെ…സുവര്‍ണകാലം.

പ്രതീക്ഷയറ്റ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരിക്കല്‍ക്കൂടി ആ ജനത ഒരു പേരിനായി കാത്തിരുന്നു, റിയോ ഡി ജനീറോയിലേക്ക് ഒരു രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും, ലോകത്തിന്റേയും.

കാര്‍ലോ ആൻസലോട്ടി തന്റെ മുന്നേറ്റനിരയുടെ പേരുകള്‍ പ്രഖ്യാപിക്കുകയാണ്, മാത്തയോസ് കൂന്യയ്ക്ക് ശേഷം ആ പേര് ആൻസലോട്ടി ഉരുവിട്ടു, മുഴുവിപ്പിക്കും മുൻപ് ആൻസലോട്ടിയുടെ ശബ്ദത്തെ അടുത്ത നിമിഷം ഹര്‍ഷാരവങ്ങള്‍ വിഴുങ്ങി.

തന്റെ കരിയറിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ട ശരീരത്തെ തോല്‍പ്പിച്ച് അയാള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. രാജവാകാൻ കഴിയാതെ പോയ രാജകുമാരന്, ഫുട്ബോളിന്റെ സുല്‍ത്താന്, കാലം ഒരു അവസരം ഒരുക്കിയിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളില്‍ ഉരുളുന്ന പന്തിന് പുറകെ ലോകം പായുമ്പോള്‍, ആ മൈതാനങ്ങളില്‍ മിശിഹായ്ക്കും എല്‍ ബിച്ചോയ്ക്കും ഒപ്പം അയാളും. നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍.

Leave a Reply

Your email address will not be published. Required fields are marked *