മലബാര്‍ ഡിസ്റ്റിലറീസില്‍ പിന്‍വാതില്‍ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപണം

പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ പുതിയ ബ്രാന്‍ഡി ബ്രാന്‍ഡായ ”മിന്നല്‍ മാജിക്” വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്പനി അധികൃതര്‍ക്കും എക്‌സൈസ് മന്ത്രി എം ലിജുവിനും സമര്‍പ്പിച്ചതായും, നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ കമ്പനി അധികൃതര്‍ തള്ളി. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് കുടുംബശ്രീ മുഖേന താല്‍ക്കാലിക തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശപ്രകാരം സ്ഥാപനമുള്ള ബ്ലോക്കിലെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് നിയമനം നടത്തേണ്ടതെന്നും, അതിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റികളെയാണ് പരിഗണിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ”55 അപേക്ഷകരില്‍ 45 പേരും ഒരേ നിരക്കാണ് ക്വോട്ട് ചെയ്തത്. അതിനാല്‍ നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എഡിഎസിനെ തെരഞ്ഞെടുത്തത്,” കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം, വിശദീകരണങ്ങള്‍ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *