ന്യൂഡൽഹി: കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ വർധിച്ചുവരുന്ന കടുത്ത മാനസിക സമ്മർദവും ആശങ്കകളും ഇന്ത്യൻ പ്രൊഫഷണലുകളെ കാര്യമായി ബാധിക്കുന്നതായി റിപ്പോർട്ട്. ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെക്കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ ‘കോർപ്പറേറ്റ് മെന്റൽ ഹെൽത്ത് റിപ്പോർട്ട്’ പ്രകാരം തൊഴിലിടങ്ങളിലെ സമ്മർദം ലഘൂകരിക്കാനായി കൗൺസിലിങ്ങും തെറാപ്പിയും തേടുന്ന ഇന്ത്യൻ ജീവനക്കാരുടെ എണ്ണത്തിൽ 44 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തി.
‘ന്യൂ ഓഫീസ് ആൻക്‌സൈറ്റി’ അഥവാ പുതിയ കാലത്തെ ഓഫീസ് ആശങ്കകൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെയും വ്യക്തിജീവിതത്തെയും ഒരുപോലെ ബാധിക്കുന്നതായാണ് പഠനത്തിൽ പറയുന്നത്. കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം രീതികളിൽ നിന്ന് കമ്പനികൾ വീണ്ടും പൂർണ്ണമായി ഓഫീസുകളിലേക്ക് മാറിയത് പലരിലും പുതിയൊരു പൊരുത്തപ്പെടൽ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ നടക്കുന്ന പിരിച്ചുവിടലുകളും സാമ്പത്തിക അനിശ്ചിതത്വങ്ങളും ജീവനക്കാരിൽ കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജോലി സമയത്തിന് ശേഷവും ഓഫീസുമായി ബന്ധപ്പെടേണ്ടി വരുന്നത് വ്യക്തിജീവിതത്തെ ബാധിക്കുന്നുണ്ട്.
