കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന മേയ് 4 ന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ആർഎസ്എസ് പോഷക സംഘടനകളായ എബിവിപിയുടെയും ബിഎംഎസിന്റെയും പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി. സ്വയം എബിവിപി-ബിഎംഎസ് പ്രവർത്തകരെന്ന് അവകാശപ്പെടുന്ന തൃണമൂൽ പ്രവർത്തകർക്കെതിരെ സംഘടനകൾ രംഗത്ത്. ഇതുവരെ 17 പരാതികൾ പൊലീസിനു നൽകിയതായി എബിവിപിയുടെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഗ്രൂപ്പുകളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി നിരീക്ഷണം തുടരുകയാണെന്ന് ദി ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച എബിവിപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ എബിവിപിയുടെ വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ച് ഗവർണർ ആർ.എൻ. രവിക്കു നിവേദനം നൽകിയ സംഭവം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃണമൂലിന്റെ വിദ്യാർഥി സംഘടനയായ ടിഎംസിപിയുടെ പ്രവർത്തനങ്ങൾക്കെതിരെയും ബർദ്വാൻ സർവകലാശാലയുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ പേരിലുമാണ് വ്യാജ ലെറ്റർഹെഡിൽ നിവേദനം നൽകിയത്.
