രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; റിപ്പോർട്ട് തേടി കണ്ണൂർ എഡിഎം

കണ്ണൂർ: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണത്തില്‍ കണ്ണൂര്‍ എഡിഎം റിപ്പോര്‍ട്ട് തേടി. പയ്യന്നൂര്‍ തഹസില്‍ദാരിനോടും പരിയായം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടിയിരിക്കുകയാണ് കണ്ണൂര്‍ എഡിഎം. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം കൊണ്ടു പോയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് എംഡിഎം കളക്ടര്‍ക്ക് കൈമാറും.മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഫ്രീസറുള്ള ആംബുലന്‍സ് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഫ്രീസറുള്ള ആംബുലന്‍സ് വിളിക്കാന്‍ പണം തടസമായിരുന്നില്ലെന്നും കളക്ടര്‍ അറിയിച്ചു. എഡിഎമ്മിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. മൃതദേഹം കണ്ണൂരിൽ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലായിരുന്നു. ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റികുയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്‌റ്‌മോര്‍ട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നല്‍കിയത്. ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസര്‍ സ്വകര്യമുള്ള ആബുലന്‍സ് വേണമെന്ന് രാജേഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫണ്ട് ഇല്ലെന്ന കാരണത്താല്‍ ആവശ്യം നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് ഫ്രീസര്‍ സ്വകര്യം ഇല്ലാത്ത മെഡിക്കല്‍ കോളേജിലെ ആംബുലന്‍സില്‍ കൊണ്ട് പോകാന്‍ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ പുറപ്പെട്ടെങ്കിലും ദുര്‍ഗന്ധം വമിച്ചതിനാല്‍ ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ വിഫലമാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *