ഭോപ്പാല്‍: നടി ട്വിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവും മുന്‍ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ അറസ്റ്റ് ചെയ്ത് സിബിഐ. ഭോപ്പാലിലെ ഭര്‍തൃഗൃഹത്തില്‍ ട്വിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. സിബിഐ സംഘം ഭോപ്പാലിലെ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി ഗിരിബാലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടട
സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ടാണ് ഗിരിബാല സിങ്ങിന് കോടതി ജാമ്യം നിഷേധിച്ചത്. ട്വിഷ മരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മകനും ട്വിഷയുടെ ഭര്‍ത്താവുമായി സാമര്‍ത്ഥ് സിങ്ങിനെ ജബല്‍പൂര്‍ ജില്ലാ കോടതി പരിസരത്ത് നിന്നും പൊലീസ് മെയ് 23ന് പിടികൂടിയിരുന്നു. പത്ത് ദിവസത്തോളം ഇയാള്‍ ഒളിവിലായിരുന്നു. അതേദിവസം തന്നെ ഇയാള്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് ഭോപ്പാല്‍ കോടതി ഇയാളെ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.. അന്വേഷണ ഉദ്യോഗസ്ഥര്‍ ട്വിഷയുടെ ചാറ്റും കോള്‍ റെക്കോര്‍ഡും ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
33കാരിയായ ട്വിഷയെ മെയ് 12 നാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ട്വിഷയുടെ ഭര്‍ത്താവ് സാമര്‍ത്ഥ് സിങ് അഭിഭാഷകനാണ്. ട്വിഷയുടെ കുടുംബം മകളുടെ മരണത്തില്‍ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കേസ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം മാനസിക പീഡനത്തിന് ട്വിഷ ഇരയായെന്നാണ് കുടുംബം ആരോപിക്കുന്നത്.
വാട്‌സ്ആപ്പ് ചാറ്റില്‍ ഭര്‍തൃവീട്ടില്‍ ശ്വാസംമുട്ടി കഴിയുകയാണെന്നും ഇവിടെ നിന്നും രക്ഷപ്പെടണമെന്നും ട്വിഷ പറയുന്നുണ്ട്. കോടതി നടപടികളില്‍ അവരുടെ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ട്വിഷ ഗർഭിണിയായതിന് പിന്നാലെ അതിന്‍റെ പിതൃത്വത്തിൽ സംശയം ഉയർത്തി ഗർഭം അലസിപ്പിക്കാന്‍ നിർബന്ധിച്ചതടക്കമുള്ള ആരോപണങ്ങളാണ് ഭർതൃകുടുംബത്തിന് എതിരെ ഉയരുന്നത്.
പോസ്റ്റ് മോർട്ടത്തില്‍ ട്വിഷയുടെ കൈത്തണ്ടയിലും കൈമുട്ടിലുമടക്കമുള്ള മുറിവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മതിയായ മറുപടി ഭർതൃമാതാവോ ഭർത്താവോ നൽകിയിട്ടില്ല.പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വൈകിയതും ട്വിഷയുടെ ഭര്‍തൃകുടുംബം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്നതും സംശയം ഉയർത്തിയിരുന്നു. ഇക്കാര്യം ട്വിഷയുടെ കുടുംബം ചോദ്യം ചെയ്തിട്ടുണ്ട്. തെളിവു നശിപ്പിക്കാന്‍ മുന്‍ ജഡ്ജിയും മകനും അവരുടെ സാധ്വീനം ഉപയോഗിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
