ന്യൂഡൽഹി: രാജ്യത്ത് വ്യോമയാന ഇന്ധന വിലയും കുറച്ചു. ലിറ്ററിന് 5 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിൽ ലിറ്ററിന് 110 രൂപയാണ് വില. പശ്ചിമേഷ്യൻ സംഘർഷ സമയത്ത് ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലേക്ക് വില കൂടിയിരുന്നു. പെട്രോൾ, ഡീസൽ വില കുറച്ചതിന് ശേഷമാണ് ഇത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജിയാണ് പെട്രോൾ, ഡീസൽ വില കുറച്ചിരിക്കുന്നത്. കമ്പനിയുടെ കീഴിലുള്ള പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഒരു കമ്പനി റീട്ടെയ്ൽ ഇന്ധനവില കുറയ്ക്കുന്നത്.
അതേ സമയം, രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെയും വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരത്തോളം രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട് എന്നതിനാൽ ഹോട്ടൽ മേഖലയ്ക്ക് ഇന്നത്തെ വിലക്കുറവിലൂടെ നേരിയ ആശ്വാസം മാത്രമാണ് ലഭിച്ചിട്ടുള്ളത്.
