ടിസിഎസ് കേസിലെ പ്രതി നിദ ഖാന് ജാമ്യം: പ്രതി ​ഗർഭിണി

മുംബൈ: ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) മുന്‍ ജീവനക്കാരി നിദ ഖാന് ജാമ്യം അനുവദിച്ച് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള പ്രത്യേക കോടതി. തൊഴിലിടത്തിലെ പീഡനവും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലാണ് നിദ ഖാന്‍ അറസ്റ്റിലായത്. ഒരു സ്ത്രീയും ജയിലില്‍ പ്രസവിക്കേണ്ടി വരുന്ന ആഘാതം ഏറ്റുവാങ്ങേണ്ടുന്ന അവസ്ഥയിലൂടെ കടന്നുപോകരുതെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഭഗവാന്‍ കൃണന്റെ ജനനവുമായി ആ സാഹചര്യത്തെ കോടതി താരതമ്യം ചെയ്തു. അത്തരം ഒരു സാഹചര്യം അമ്മയ്ക്കും നവജാത ശിശുവിനും ഒഴിവാക്കാനാകാത്ത മാനസിക വിഷമം ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ അറസ്റ്റിലാകുമ്പോള്‍ നിദ ഖാന്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. നാസിക്കിലെ ടിസിഎസ് ഔട്ട്സോഴ്സിംഗ് യൂണിറ്റിലെ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുകയും മതംമാറ്റത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇവര്‍ രണ്ട് മാസം മുമ്പ് അറസ്റ്റിലാകുന്നത്. ‘അപേക്ഷകയായ നിദ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഭഗവാന്‍ കൃഷ്ണനെപ്പോലെ ജയിലില്‍ ജന്മമെടുക്കുന്നതിന്റെ ആഘാതമോ അതുമായി ബന്ധപ്പെട്ട സാമൂഹിക അപമാനമോ ആര്‍ക്കും താങ്ങാനാവുന്നതല്ല. അത്തരം വിഷമകരമായ സാഹചര്യം ഒഴിവാക്കാനും, നവജാതശിശുവിനെ സ്വാഗതം ചെയ്യുന്നതിനും ക്ഷേമത്തിനും വേണ്ടി, ജാമ്യം അനുവദിക്കുന്നു, കോടതി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനിയും കസ്റ്റഡി ആവശ്യമില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു.

ദിയോലാലി ക്യാമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമാണ് ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ മാര്‍ച്ച് 26 നും ഏപ്രില്‍ 3 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് എഫ്‌ഐആറുകളിലായി വിചാരണ നേരിടുകയാണ്. ഖാന്‍ തന്റെ ഒരു സഹപ്രവര്‍ത്തകയ്ക്ക് ബുര്‍ഖയും ഇസ്ലാമിക മതഗ്രന്ഥങ്ങളും നല്‍കിയും, മൊബൈല്‍ ഫോണില്‍ ഇസ്ലാം സംബന്ധിച്ച ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തും, അവരുടെ വീട്ടില്‍ ചെന്ന് നമസ്‌കരിക്കാന്‍ പഠിപ്പിച്ചും, ഹിജാബ് ധരിക്കുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുത്തും അവരുടെ മതവിശ്വാസത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

തന്റെ കക്ഷിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഖാന്റെ അഭിഭാഷകന്‍ വാദിച്ചു. അവര്‍ ഉന്നത വിദ്യാഭ്യാസമുള്ള ഒരു പ്രൊഫഷണലാണെന്നും, 2026 ഏപ്രിലില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് മുമ്പ് ടിസിഎസില്‍ അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ലൈംഗിക ചൂഷണവും മതംമാറ്റവും സംബന്ധിച്ച ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *