ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗത മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ. ബിഎംടിസി ബസിൽ രഹസ്യമായി നടത്തിയ പരിശോധനയ്ക്കിടെ ആണ് ചില്ലറ നൽകാത്ത മന്ത്രി ബൈരാതി സുരേഷിനോട് കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ കണ്ടക്ടർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ശനിയാഴ്ച രാത്രി നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസുകളിൽ രഹസ്യമായി പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു മന്ത്രി ബൈരാതി സുരേഷ്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയതിനിടെ ആണ് മന്ത്രിയോട് കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.
രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ട് മന്ത്രി 100 രൂപ നൽകിയതിനിടെ ആണ് സംഭവം. മന്ത്രിയെ തിരിച്ചറിയാതെ പോയ കണ്ടക്ടർ ചില്ലറ നൽകാൻ ആവശ്യപ്പെട്ടു. തൻ്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞതോടെ തൻ്റെ പക്കലും ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ബാഗ് തുറന്നുകാട്ടി. ചില്ലറ നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി മറുപടി നൽകാതെ ബസിൽനിന്ന് ഇറങ്ങി.
രാത്രി ഏഴുമണിക്കും ഒൻപതുമണിക്കും ഇടയിലാണ് മന്ത്രി ബൈരാതി സുരേഷ് നഗരത്തിലെ ബസുകളിൽ യാത്ര ചെയ്ത് സർവീസുകൾ വിലയിരുത്തിയത്. ജയമഹൽ, ടിവി ടവർ, ആർടി നഗർ, സിബിഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബണ്ടെ, ബൈരാതി ബണ്ടെ, ഗഡ്ഡലഹള്ളി എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു.
നാഗഷെട്ടിഹള്ളിയിലേക്കുള്ള യാത്രക്കിടെ ഓട്ടോക്കാരനും മന്ത്രിയെ പിടികിട്ടിയില്ല. മീറ്ററിൽ രേഖപ്പെടുത്തിയ 30 രൂപയ്ക്ക് പകരം 36 രൂപ ഓട്ടോക്കാരൻ ചോദിച്ചത് മന്ത്രി ചോദ്യംചെയ്തു. മീറ്ററിന് പിശകുണ്ടെന്ന് ഓട്ടോക്കാരൻ പറഞ്ഞതിനെ തുടർന്ന് 40 രൂപ നൽകി മന്ത്രി ഇറങ്ങി.
