ദോഹ: ഖത്തറിന്റെ മുന്‍ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരിയുമായ ഫാദർ അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ‘ദൈവത്തിന്റെ വിധിയില്‍ വിശ്വാസമര്‍പ്പിച്ച് രാഷ്ട്രത്തിന് വലിയ നഷ്ടമുണ്ടാക്കിയ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തുന്നു’ എന്ന് ഖത്തര്‍ അമീരി ദിവാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല.
1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ച ശൈഖ് ഹമദ്, പ്രകൃതിവാതക സമ്പത്ത് വിനിയോഗിച്ച് ഖത്തറിനെ ആഗോളതലത്തില്‍ സ്വാധീനമുള്ള രാജ്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആധുനിക ഖത്തറിന്റെ ശില്‍പിയായിട്ടാണ് ഹമദ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുകയും വിദ്യഭ്യാസം, അടിസ്ഥാനസൗകര്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വലിയ പുരോഗതി കൈവരിക്കുകയും ചെയ്തത്.അന്താരാഷ്ട്ര വാര്‍ത്താ ശൃംഖലയായ അല്‍ ജസീറയുടെ സ്ഥാപനം, ഖത്തറിന്റെ ആഗോള നിക്ഷേപ വികസനം, 2022 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിനായുള്ള മുന്നൊരുക്കങ്ങള്‍ എന്നിവയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വമാണ് വഴിയൊരുക്കിയത്. 2013ല്‍ പതിവിന് വിരുദ്ധമായി അധികാരം മകനായ നിലവിലെ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് സ്വമേധയാ കൈമാറിയതും ശ്രദ്ധേയമായിരുന്നു
