ന്യൂഡൽഹി : ഭക്ഷണത്തിൽ നാരുകളുടെ അളവ് കുറയുന്നത് മലാശയ അർബുദ സാധ്യത കൂട്ടുമെന്ന് പഠനം. കുടലിലെ സൂക്ഷ്മാണുക്കളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് നാരുകളുടെ ഉപയോഗവും മലാശയ അർബുദവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. നാരുകൾ വർധിച്ച ആഹാരരീതി ശീലമാക്കുന്നതിലൂടെ മലാശയ അർബുദ സാധ്യത കുറയുന്നുവെന്നും കണ്ടെത്തി. സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്യൻ മോളിക്യുലർ ബയോളജി ലബോറട്ടറിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മുൻപ് പ്രസിദ്ധീകരിച്ച 27 പഠനങ്ങളിൽ നിന്നുള്ള ഡാറ്റ പുനഃപരിശോധിക്കുകയാണ് ചെയ്തത്. കുടലിന്റെ ടിഷ്യു സാമ്പിളുകൾ വിശകലനം ചെയ്യുകയും മലത്തിലെ സൂക്ഷ്മാണുക്കളുടെ അടയാളങ്ങളെ ട്യൂമർ ടിഷ്യുവിൽ കാണുന്ന സൂക്ഷ്മാണുക്കളുമായി താരതമ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് ഭക്ഷണത്തിൽ നാരുകൾ കൂട്ടുന്നതിലൂടെ മലാശയ അർബുദത്തെ പ്രതിരോധിക്കാനാവുമെന്ന വിലയിരുത്തലിലെത്തിയത്.
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറവാണോ? മലാശയ അർബുദ സാധ്യത കൂടുതലെന്ന് പഠനം
