ലോകത്തെ ആദ്യ ട്രില്ല്യണയർ ആകാനൊരുങ്ങുയാണ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. സ്പേസ് എക്സ് ഐപിഒ പൂർത്തിയായാൽ മസ്കിൻ്റെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് സ്വയം കണക്കാക്കുന്ന മൂല്യം. ഇതോടെ മസ്കിൻ്റെ കൈയ്യിലുള്ള ഓഹരികളുടെ മൂല്യം 600 ബില്യൺ ഡോളറാകും. ടെസ്ലയുടെ കൂടി ഉടമയായ മസ്കിന് ഇതിന് പുറമേ 500 ബില്യൺ ഡോളർ ആസ്തിയുണ്ട്. സ്പേസ് എക്സ് ഓഹരിമൂല്യവും ചേരുമ്പോൾ ആകെ സമ്പത്ത് ഒരു ട്രില്യണിന് മുകളിലേക്ക് കടക്കുകയാണ്.
റോക്കറ്റ് നിർമ്മാണം, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം എന്നിവയ്ക്ക് പുറമെ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐയും ഇപ്പോൾ സ്‌പേസ് എക്‌സിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, രഹസ്യമായി സൂക്ഷിച്ചിരുന്ന കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ ഐപിഒ രേഖകളിലൂടെ ആദ്യമായാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം 18.6 ബില്യൺ ഡോളർ വരുമാനം നേടിയെങ്കിലും 4.9 ബില്യൺ ഡോളറിന്റെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 4.7 ബില്യൺ ഡോളറിന്റെ വിൽപ്പന നടത്തിയെങ്കിലും 4.3 ബില്യൺ ഡോളർ നഷ്ടം തുടരുകയാണ്. നിലവിൽ റോക്കറ്റുകളും മറ്റ് ഉപകരണങ്ങളുമായി 102 ബില്യൺ ഡോളറിന്റെ ആസ്തി കമ്പനിക്കുണ്ടെങ്കിലും, 60.5 ബില്യൺ ഡോളറിന്റെ കടബാധ്യതയുമുണ്ട്. എന്നാൽ ഇത്തരം വൻകിട പദ്ധതികൾ ഐപിഒ ഘട്ടത്തിൽ പോലും നഷ്ടത്തിലാകുന്നത് സ്വാഭാവികമാണെന്നും കമ്പനിയുടെ ഭാവി സാധ്യതകൾ വളരെ വലുതാണെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കാട്ടുന്നത്.
