സൂറത്ത്: മാലിയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായ വജ്രവ്യാപാരിയെ വിട്ടയച്ചു. സംഘം ആവശ്യപ്പെട്ട 44 കോടി രൂപ (നാല് മില്ല്യൺ യൂറോ) നൽകിയതിന് പിന്നാലെയാണ് ഇന്ത്യൻ വംശജനായ ധീരു രമാനിയെ വിട്ടയച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 16നാണ് ഗുജറാത്തിൽ നിന്നുള്ള വജ്രവ്യാപാരിയായ ധീരു രമാനിയെ മാലിദ്വീപിൽ നിന്ന് ഒരുസംഘംതട്ടിക്കൊണ്ടുപോയത്. മാലിയിൽ സ്വർണഖനി വാങ്ങി പണികൾ നടത്തുകയായിരുന്ന ധീരു രമാനി കുറച്ചുകാലമായി മാലിയിലായിരുന്നു താമസിച്ചിരുന്നത്. വിട്ടയക്കണമെങ്കിൽ 100 കോടി രൂപ നൽകണമെന്നായിരുന്നു അമേരിക്കയിലുള്ള കുടുംബത്തിന് ആദ്യം ലഭിച്ച വിവരം. എന്നാൽ ഈ തുക ചർച്ചയ്ക്കൊടുവിൽ 44 കോടിയായി. തുക കൈമാറിയതിന് തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ വിട്ടയച്ചത്. അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയിട്ടില്ല. മോചനത്തിനുള്ള തുക കൈമാറാമെന്ന് കുടുംബം സമ്മതിച്ചതിനാൽ കേസിൽ ഇന്ത്യൻ എംബിസിക്കോ കോടതിക്കോ ഇടപെടേണ്ടി വന്നിട്ടില്ല.
ഗുജറാത്തിലെ അംറേലിയിൽ നിന്നുള്ള വജ്രവ്യാപാരിയാണ് ധീരു രമാനി. 1980 മുതൽ വജ്രവ്യാപാര രംഗത്തുണ്ട്. തട്ടിക്കൊണ്ടുപകലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.
