പ്രായപൂര്‍ത്തിയായാലും മകളുടെ വിദ്യാഭ്യാസ ചെലവ് പിതാവിന്റെ ഉത്തരവാദിത്വം: കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ അച്ഛന് ബാധ്യതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. കുട്ടിക്ക് പ്രായപൂര്‍ത്തിയായതുകൊണ്ടുമാത്രം വിദ്യാഭ്യാസം നല്‍കാനുള്ള മാതാപിതാക്കളുടെ ബാധ്യത അവസാനിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

മെഡിക്കല്‍ പി ജി കോഴ്‌സുകള്‍ പഠിക്കുന്ന മകളുടെ വാര്‍ഷിക ഫീസായ 16 ലക്ഷം രൂപ നല്‍കണമെന്ന വിചാരണക്കോടതിയുടെ വിധിക്കെതിരെ മംഗളൂരുവിലെ വ്യവസായി നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ച് ഉത്തരവിട്ടത്. മകള്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ബാങ്കുവായ്പയെടുത്ത് വിദ്യാഭ്യാസം തുടരാനാകുമെന്നായിരുന്നു പിതാവിന്റെ ഹര്‍ജിയിലെ വാദം. എന്നാല്‍ ഇതുകൊണ്ടുമാത്രം വിചാരണക്കോടതിയുടെ വിധി തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2024 ല്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്ന വിദ്യാര്‍ഥിയാണ് അച്ഛന്‍ ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്. കോടതി അനുകൂല ഉത്തരവ് നല്‍കുകയും ചെയ്തു. പക്ഷേ, പിതാവ് ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചു. മകള്‍ ഹര്‍ജി നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും അതിനാല്‍ പണം നല്‍കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. എംബിബിഎസ് ഫീസിന്റെ മുഴുവന്‍ തുകയും നല്‍കിയതാണെന്നും പിജി കോഴ്‌സ് മകള്‍ സ്വയം തെരഞ്ഞെടുത്തതാണെന്നും വാദിച്ചു. കഴിഞ്ഞ് ഏപ്രില്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *