ന്യൂഡൽഹി: 2047-ഓടെ വികസിത് ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ‘സപ്തധാരാ’ പ്രതിജ്ഞയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഉത്പാദനം, കൃഷി, സാങ്കേതികവിദ്യ, കണക്ടിവിറ്റി, പ്രതിരോധം, ഹരിത സമ്പദ്‌വ്യവസ്ഥയും ബ്ലൂ ഇക്കണോമിയും, സോഫ്റ്റ് പവർ എന്നീ ഏഴ് മേഖലകളുടെ വികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്നതാണ് സപ്തധാരയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ മികച്ച കലാകാരന്മാർ ഇന്ത്യയിൽ കലാപരിപാടി നടത്താൻ ആഗ്രഹിക്കുന്നു. അത് ഉൾക്കൊണ്ട് കൺസേർട്ട് ഇക്കണോമിക്ക് ഊന്നൽ നൽകണം. യോഗ, ആയുർവേദ, സിനിമകൾ, ഗെയിമിങ് ഇതിലെ ഇന്ത്യയുടെ മികവ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണ്. ബ്ലൂ ഇക്കണോമി വലിയ സാധ്യതയാണ്. ഫിഷറീസ്, തീരദേശ ടൂറിസം, ഓഷ്യൻ ടെക്നോളജി എന്നിവ വലിയ സാധ്യതയാണ്. -മോദി പറഞ്ഞു.
ഇന്നവേഷൻ ഹബ്ബായി ഇന്ത്യ മാറണം. എഐ, റോബോട്ടിക്സ്, ബഹിരാകാശ, ക്വാണ്ടം, ഡാറ്റ സെന്ററുകൾ എന്നിവയ്ക്ക് കൂടുതൽ മുൻഗണന നൽകണം. പുതിയ സാങ്കേതിക വിദ്യകൾ ഓരോ നിമിഷവും വെല്ലുവിളികൾ നൽകുന്നു. വനിതാ സംവരണം നടപ്പാക്കാൻ എല്ലാവരും മുന്നോട്ടുവരണം. അതിന്റെ ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂവെന്നും അദ്ദേഹം രാഷ്ട്രീയ പാർട്ടികളോടായി പറഞ്ഞു. തന്റെ അമ്മ പെങ്ങന്മാർക്ക് അവസരം നൽകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’പരിഷ്‌കാരങ്ങളുടെ എക്‌സ്പ്രസി’ലാണ് ഇന്ത്യ. വരും ദിവസങ്ങളിൽ അടുത്തഘട്ടത്തിലേക്ക് നീങ്ങും. ഫോർച്യൂൺ 500 പട്ടികയിൽ 50 ഇന്ത്യൻ കമ്പനികളെ ഉൾപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. -പ്രധാനമന്ത്രി പറഞ്ഞു.
