തിരുവനന്തപുരം: അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന് തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന് സീറോ എന്ന പദ്ധതി വരുന്നു. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും.
ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷന് തൂഫാൻ പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്. ജൂണ്‍ ഒന്നുമുതലാണ് ഓപ്പറേഷന് തൂഫാന് ദ നര്‍ക്കോ ഹണ്ട് എന്ന പേരിലുള്ള ലഹരിവിരുദ്ധ നടപടികളിലേക്ക് പൂര്‍ണ്ണ തോതില്‍ സര്‍ക്കാര്‍ കടക്കുക. മയക്കുമരുന്ന് പ്രചരണം ശക്തമാകുന്ന സാഹചര്യത്തിലാണ് മയക്കുമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ആരംഭിക്കുന്നത്. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുക, പ്രചരിപ്പിക്കുന്ന ആളുകളെ നിരീക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മയക്കുമരുന്നിന്റെ വേരുകള്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടെന്നും അത് കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്
മേധാവികളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
