പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പരിപാടികളും തെരഞ്ഞെടുപ്പ് കാരണം തടസപ്പെട്ടതാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കാൻ കാരണമെന്ന് ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ. തദ്ദേശ സ്ഥാപനങ്ങള്‍ ഡിസംബറിലാണ് അധികാരത്തില്‍ വന്നത്. 80 ശതമാനവും പുതിയ ആളുകളായിരുന്നു. ഇവര്‍ ഒന്ന് പരിചയപ്പെട്ട് വരുമ്പോഴേക്ക് മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടു. ഇത് ആരുടെയും കുറ്റമല്ല. അതുകൊണ്ട് പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടിയെന്നും കെ. മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചത് അഞ്ച് പേരാണെന്ന് മന്ത്രി പറഞ്ഞു. മാര്‍ച്ചിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഈ മാസം 70 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ജനുവരി മുതല്‍ ജൂണ്‍ വരെ 146 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. നിപയില്‍ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം-9, കൊല്ലം-4, ആലപ്പുഴ-3, ഇടുക്കി-1, തൃശ്ശൂര്‍-4, മലപ്പുറം-9, കോഴിക്കോട്-22, വയനാട്-16, കണ്ണൂര്‍-2 എന്നിങ്ങനെയാണ് ഷിഗെല്ല രോഗികളുടെ കണക്ക്.

അതേസമയം പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലണ്ടര്‍ തയ്യാറാക്കും. എല്ലാ സീസണിലും വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ കഴിയണം. ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തണം. മരുന്നിന്റെ ലഭ്യതയും സംഭരണവും ഉറപ്പാക്കണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ഡോ. എസ് എസ് ലാലിനെ ഹൈ പവര്‍ കമ്മിറ്റി ചെയര്‍മാനായും ഡോ. ശര്‍മിള മേരി ജോസഫിനെ കോ ഓര്‍ഡിനേറ്റര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. ജില്ലകളില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. ഔട്ട് ബ്രേക്ക് മോണിറ്ററിങ് യൂണിറ്റ് തുടങ്ങും. അടുത്ത വര്‍ഷം മുതല്‍ രോഗ പ്രതിരോധം ശക്തമാക്കും. ഒരു രോഗവും മറച്ചുവയ്ക്കില്ല. 10 വര്‍ഷത്തെ സിസ്റ്റം മാറ്റുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *