തെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ ഇറാന്‍ തീര്‍ച്ചായായും പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മൊജ്തബ ഖമനയി. അലി ഖമനയിയുടെ സംസ്‌കാരം പൂര്‍ത്തിയായ ശേഷമുള്ള മൊജ്തബ ഖമനയിയുടെ ആദ്യപ്രതികരണം ആണിത്. തന്റെ പിതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു മൊജ്തബ പ്രതിജ്ഞ എടുത്തത്. രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഈ പ്രതിജ്ഞയെടുക്കുന്നതെന്നും മൊജ്തബ വ്യക്തമാക്കി. അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിനെത്തിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് മൊജ്തബ പ്രതികരിച്ചത്.
ഇറാന്‍-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഇന്നലെയാണ് ഖബറടക്കിയത്. ഏഴ് ദിവസത്തെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഖമനയിയുടെ ജന്മസ്ഥലമായ ഷിയ പുണ്യ നഗരം മഷ്ഹദില്‍ ഖബറടക്കം നടന്നത്. മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ വിവിധയിടങ്ങളില്‍ നടന്ന വിലാപ യാത്രയില്‍ ഏകദേശം 15 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്.
ഖമനയിക്കൊപ്പം ഭാര്യയുടെയും മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങളും ഖബറടക്കി. മൃതദേഹം വഹിച്ചുള്ള വിമാനം പോര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദില്‍ എത്തിച്ചത്. ഖമനയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും ഇറാന്‍ പുറത്തുവിട്ടിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ആയത്തുള്ള ഖമനയിയുടെ മകനും നിലവിലെ ഇറാന്‍ പരമോന്നത നോതാവുമായ മൊജ്തബ ഖമനയി ചടങ്ങില്‍ പങ്കെടുത്തില്ല. വന്‍ജനത്തിരക്ക് കാരണം ഖമനയിയുടെ സംസ്‌കാരച്ചടങ്ങ് വൈകിയതായി ഇറാന്റെ സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചിരുന്നു. രാവിലെ നടത്താനിരുന്ന ചടങ്ങ് ജനങ്ങളുടെ തിരക്ക് മൂലം നീണ്ടുപോകുകയായിരുന്നു.
