ഡൽഹി : കേന്ദ്ര സർക്കാരിന്‍റെ പി എം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന് മുതിർന്ന സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. മുൻപ് നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീ പദ്ധതിയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരായ കടന്നുകയറ്റമാണെന്നും അവർ കുറ്റപ്പെടുത്തി. ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന കാര്യം കൃത്യമായി ഇടത് സർക്കാർ കേന്ദ്രത്തെ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും കെ കെ ശൈലജ വിവരിച്ചു. പി എം ശ്രീ പദ്ധതിയിൽ സി പി എമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍റെ മുൻ അഡീഷണൽ പി എസ് രതീഷിന്‍റെ ലേഖനം പുറത്തുവന്നതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം.
പി എം ശ്രീ കരാറിൽ നിന്ന് ഏകപക്ഷീയമായി സംസ്ഥാന സർക്കാറിന് പിന്മാറാനാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ അമരക്കാരൻ കൂടിയായ രതീഷിൻ്റെ ലേഖനം പറയുന്നത്. ഇടത് കാലത്ത് മന്ത്രിസഭ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടതിൽ അപാകതയുണ്ടെന്നും സമകാലിക മലയാളത്തിലെഴുതിയ ലേഖനം വിമർശിക്കുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറണമെന്നാണ് എസ് എഫ് ഐ മുതൽ സി പി എം നേതാക്കൾ വരെ യു ഡി എഫ് സർക്കാറിനോടാവശ്യപ്പെടുന്നത്. എന്നാൽ നിങ്ങൾ ഒപ്പിട്ട കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥപ്രകാരം സാധ്യമല്ലെന്ന് യു ഡി എഫ്. തർക്കം തുടരുമ്പോഴാണ് സി പി എം വാദത്തെ ദുർബ്ബലപ്പെടുത്തി രതീഷ് കാളിയാടൻ്റെ ലേഖനം. വ്യവസ്ഥ അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും യോജിപ്പിലെത്തി മാത്രമേ മരവിപ്പിക്കലിന് സാധ്യതയൂള്ളൂ എന്നാണ് ലേഖനം പറയുന്നത്. സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥയില്ല. ഫണ്ടിൽ റിസ്കെടുത്ത് രാഷ്ട്രീയ തീരുമാനം വേണമെങ്കിൽ യു ഡി എഫ് സർക്കാറിന് എടുക്കാമെന്ന ലേഖനത്തിൻ്റെ അവസാനഭാഗത്തുണ്ടെങ്കിലും വ്യവസ്ഥകൾ എടുത്തുപറയുന്നതാണ് സി പി എം നിലപാടിനെ പിന്നോട്ടടിപ്പിക്കുക. പിന്മാറ്റത്തിൽ മാത്രമല്ല ഒപ്പിട്ടതിനെയും ലേഖനം കുറ്റപ്പെടുത്തുന്നു.
