‘മെഡിസെപ്പ് എന്തിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല, പൂർണമായി പരിഷ്കരിക്കും’; മുഖ്യമന്ത്രി വി ഡി സതീശൻ

കൊല്ലം: മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുമെന്നും എല്ലാവർക്കും സ്വീകാര്യമായ പുതിയ പദ്ധതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
മെഡിസെപ്പ് എന്തിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് തനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വിഹിതം അടയ്ക്കുന്നതിനു മാത്രമുള്ള പദ്ധതിയാണത്. ചികിത്സ നൽകുന്ന കാര്യത്തിൽ യാതൊരു ശുഷ്കാന്തിയുമില്ല. എല്ലാ ആശുപത്രികളും പട്ടികയിലില്ല. കൂടുതലും കണ്ണാശുപത്രികളാണുള്ളത്. അപൂർവം നല്ല ആശുപത്രികളുണ്ട്. പക്ഷേ, അവിടുത്തെ എല്ലാ വിഭാഗങ്ങളും പട്ടികയിലില്ല. പദ്ധതി പൂർണമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുതിർന്ന പൗരന്മാർക്ക് നിയമപരമായ വിശേഷാധികാരം(പ്രിവിലേജ്) ഉറപ്പുനൽകുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. ഇതിനായുള്ള ഗൗരവതരമായ ആലോചനയിലാണ് സർക്കാർ. മുതിർന്ന പൗരന്മാർ ഒറ്റയ്ക്കാവില്ല എന്നതാണ് ഈ പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് രൂപവത്കരിച്ചത് ക്ഷേമപരിപാടികൾ നടത്താൻ മാത്രമല്ല, ജാപ്പനീസ് മാതൃകയിൽ മുതിർന്ന ആളുകളെ കൂടുതൽ ക്രിയാത്മകമാക്കാൻവേണ്ടിക്കൂടിയാണ്. പോലീസ് സേനയിൽനിന്ന് വിരമിച്ചവരുടെ സേവനം ഏതൊക്കെ മേഖലകളിൽ പ്രയോജനപ്പെടുത്താമെന്ന് സർക്കാർ ആലോചിച്ചുവരികയാണ്. മുതിർന്ന പൗരന്മാർക്ക് കരുതൽ കൊടുക്കാൻ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും ജെറിയാട്രിക് കെയർ സെൻററുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവ കുടിശ്ശിക വരുത്താതെ നൽകും. ധനസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പഴയ കുടിശ്ശിക നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *