ബ്യൂണസ് ഐറിസ്: ലോകകപ്പിന് തൊട്ടുമുമ്പ് അർജന്‍റീന ടീം ക്യാമ്പിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടി നൽകി പരിശീലകൻ ലയണൽ സ്കലോണി. അർജന്‍റീന നായകൻ ലയണൽ മെസ്സിയെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ വിദേശ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് സ്കലോണിയുടെ ആക്ഷേപം. ടീമില്‍ ആരൊക്കെ വേണമന്നത് മുതല്‍ എല്ലാ തീരുമാനങ്ങളും മെസിയോട് ചോദിച്ചാണ് എടുക്കുന്നതെന്ന രീതിയിൽ വാർത്തകൾ വന്നതും, അത് ഒടുവിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള താരതമ്യങ്ങളിലേക്ക് വഴിമാറിയതുമാണ് സ്കലോണിയെ ചൊടിപ്പിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് സ്കലോണി മാധ്യമങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
താൻ പറഞ്ഞത് മെസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തോട് ചർച്ച ചെയ്യാറുണ്ടെന്നാണ്. എന്നാൽ ഒരു വിദേശ മാധ്യമം എന്‍റെ വാക്കുകൾ വളച്ചൊടിച്ചു. മെസിയോട് ചോദിക്കാതെ ഞാൻ ഒരു തീരുമാനവും എടുക്കാറില്ലെന്നാണ് അവർ റിപ്പോർട്ട് ചെയ്തത്. എനിക്ക് എന്നെക്കുറിച്ച് ഓർത്ത് വിഷമമില്ല, പക്ഷേ ലിയോയ്ക്ക് (മെസി) വേണ്ടി ഇത് വ്യക്തമാക്കേണ്ടത് എന്‍റെ ആവശ്യമാണ്. ആ വാർത്ത എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നെ അത് ഏറെ അസ്വസ്ഥനാക്കി. ദയവായി ആ വാർത്ത പിൻവലിക്കണം- സ്കലോണി പറഞ്ഞു. ടീമിലെ ഓരോ തീരുമാനങ്ങളും ക്യാപ്റ്റൻ വഴിയാണ് പോകുന്നതെന്നും അതിനാൽ കോച്ചാണ് എല്ലാറ്റിനും മുകളിൽ എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും സ്കലോണി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന്, പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസിനോട് നിങ്ങളുടെ ടീമിലും കാര്യങ്ങൾ ഇങ്ങനെയാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. തന്‍റെ ടീം വ്യത്യസ്തമാണെന്നും തീരുമാനങ്ങളിൽ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വാധീനമില്ലെന്നുമാണ് മാർട്ടിനെസ് മറുപടി നൽകിയത്.
പോർച്ചുഗൽ കോച്ചും തന്നെപ്പോലെ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് തനിക്ക് ഉറപ്പാണെന്നും, റൊണാൾഡോയുമായി അദ്ദേഹത്തിന്‍റെ സാഹചര്യങ്ങൾ ചർച്ച ചെയ്ത ശേഷമായിരിക്കും കോച്ച് ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും സ്കലോണി കൂട്ടിച്ചേർത്തു. മെസി ഒരിക്കലും ടീം കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് സ്കലോണി ആവർത്തിച്ചു. ഞാൻ ഇവിടെയുള്ള ഇത്രയും വർഷങ്ങൾക്കിടയിൽ, ടീമിൽ ആരെ എടുക്കണം ആരെ ഒഴിവാക്കണം എന്ന് മെസി എന്നോട് ഒരൊറ്റ വാക്ക് പോലും പറഞ്ഞിട്ടില്ല. അവനെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ അവനുമായി ചർച്ച ചെയ്യാറുണ്ട്. പക്ഷേ, ടീം സെലക്ഷനിൽ മെസി ഇടപെടാറില്ലെന്ന് സ്കലോണി പറഞ്ഞു.
