ബ്രസീൽ ഇതിഹാസ താരം നെയ്മർ ഫുട്ബോൾ പൂർണമായും നിർത്തുന്നതായി സൂചന. അന്താരാഷ്ട്ര ഫുട്ബോളിന് പിന്നാലെ ക്ലബ്ബ് ഫുട്ബാളിൽ നിന്നും താരം വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസുമായുള്ള നിലവിലെ കരാർ അവസാനിച്ചതിന് ശേഷം ഫുട്ബാളിൽ തുടരുമോ എന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നെയ്മർ വ്യക്തമാക്കി. 2026ലെ ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ മുപ്പത്തിനാലുകാരനായ താരം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.
നിലവിൽ സാന്റോസിലാണ് നെയ്മർ കളിക്കുന്നത്. ഈ വർഷം അവസാനത്തോടെയാണ് സാന്റോസുമായുള്ള കരാർ അവസാനിക്കുന്നത്. ഇതിന് ശേഷം ക്ലബ്ബ് ഫുട്ബാളിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. സാന്റോസും താരത്തിന്റെ കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.മൂന്ന് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നെയ്മർ 2026 ലോകകപ്പിനായി ബ്രസീൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, പരിക്കുകൾ കാരണം ടൂർണമെന്റിൽ രണ്ട് മത്സരങ്ങളിൽ നിന്നായി വെറും 37 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാനായത്. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയ നെയ്മർ തന്നെയാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ.
