തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റും. 6,00,000 ലക്ഷം ചതുരശ്രയടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. ചർച്ച പ്രാരംഭഘട്ടത്തിലാണ്. 200 കോടി രൂപയാണ് ചെലവ്
ലഘു ഭക്ഷണശാല, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ കടകൾ, ഗാലറി, റസ്റ്ററന്റ്, സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടം, കൗൺസിലർമാർക്ക് തങ്ങാനായി കൗൺസിലേഴ്‌സ് റൂം, മേയർക്കും മറ്റ് അതിഥികൾക്കും വിശ്രമിക്കാൻ പ്രത്യേകം സജ്ജമാക്കിയ മുറികൾ, 200 കൗൺസിലർമാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൗൺസിൽ ഹാൾ എന്നിവയടക്കമാണ് ഒരുക്കുക. മാത്രമല്ല, കോർപ്പറേഷൻ വളപ്പിലെ മൾട്ടിലെവൽ കാർ പാർക്കിങ്ങും മറ്റൊരു ഇടത്തേക്ക് മാറ്റി സ്ഥാപിക്കും. ഇവിടെ 500 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും.
എസ്.എം.വി. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപമായിരുന്നു കോർപ്പറേഷൻ കെട്ടിടം ആദ്യം പ്രവർത്തിച്ചിരുന്നത്. തുടർന്നാണ് മ്യൂസിയത്ത് കോർപ്പറേഷൻ കെട്ടിടം നിർമിച്ചത്. മുൻമുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് നിലവിലെ കോർപ്പറേഷൻ കെട്ടിടത്തിന് തറക്കല്ലിട്ടത്. 1966-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കെട്ടിടം ഉദ്ഘാടനം ചെയ്തു.
