റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത ബുധനാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മലയോര മേഖലകളിലും പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. മക്ക ഉൾപ്പെടെയുള്ള ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളെയാണ് ഈ കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ബാധിക്കുക. കൂടാതെ നജ്റാൻ പ്രവിശ്യയിലും ഈ മുന്നറിയിപ്പ് ബാധിക്കും. ഓരോ ദിവസങ്ങളിലും മഴയുടെ തീവ്രത വ്യത്യസ്തമായിരിക്കും. മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മിതമായതോ അല്ലെങ്കിൽ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യത.
ഇടിമിന്നലോടു കൂടിയ മേഘങ്ങൾ സജീവമാകുന്നതോടെ ശക്തമായ കാറ്റിനും, ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ താഴ്‌വരകളിലും അരുവികളിലും ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. വർഷത്തിലെ ഈ കാലയളവിൽ ഉണ്ടാകാറുള്ള സാധാരണ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി, കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
