ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ തൃണമൂൽ വിമത എംപിമാരുടെ പാർട്ടിയിൽ ഭിന്നത

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിലെ വിമത എംപിമാർ ചേർന്ന എൻസിപിഐ(നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ) പാർട്ടിയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിലാണ് പാർട്ടിയിൽ ഭിന്നത ഉടലെടുത്തത്. തൃണമൂൽ വിട്ടെത്തിയ എംപിമാരിൽ മൂന്ന് പേരാണ് ബിജെപി ബന്ധത്തിന്റെ പേരിൽ എൻസിപിഐയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ബിജെപിയുമായി സഹകരിച്ചാൽ അത് തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുമെന്നാണ് ഇവരുടെ നിലപാട്. ബിജെപി ബന്ധത്തിന്റെ പേരിൽ മൂന്ന് എംപിമാർ തുടർച്ചയായി എൻഡിഎ യോ​ഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

തൃണമൂൽ വിട്ടെത്തിയ എംപിമാരായ അബു താഹിർ ഖാൻ, ഖലീലുൽ റഹ്മാൻ, യൂസഫ് പത്താൻ എന്നിവരാണ് ബിജെപി ബന്ധത്തിന്റെ പേരിൽ എൻസിപിഐ നേതൃത്വവുമായി ഇടഞ്ഞിരിക്കുന്നത്. ബിജെപിയുമായി സഹകരിച്ചാൽ തങ്ങളുടെ മണ്ഡലത്തിലെ വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുമെന്നാണ് ഇവർ പറയുന്നത്. ഇതോടെയാണ് എൻഡിഎ യോ​ഗങ്ങളിൽനിന്ന് എംപിമാർ വിട്ടുനിന്നത്. അതേസമയം, മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്കായി സംസ്ഥാന, കേന്ദ്ര സർക്കാരുകളുമായി സഹകരിക്കുമെന്നും എംപിമാർ പറയുന്നു.ബിജെപിയുടെ ഭാ​ഗമാകില്ലെന്ന് കഴിഞ്ഞദിവസം അബു താഹിർ ഖാൻ തുറന്നുപറഞ്ഞിരുന്നു. ബിജെപിയ്ക്കൊപ്പം പോകില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം അബു താഹിർ ഖാൻ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എൻഡിഎയുടെ ഭാ​ഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തൃണമൂൽ വിമതരുടെ ബിജെപിയോടുള്ള എതിർപ്പ് നാടകമാണെന്ന് തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു. വിമത എംപിമാർ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു തൃണമൂൽ എംപിയായ കല്യാൺ ബാനർജിയുടെ ആരോപണം. എൻസിപിഐയുടെ ഭാ​ഗമാണെന്ന് കാണിച്ച് വിമത എംപിമാരെല്ലാം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. എൻസിപിഐ എൻഡിഎയുടെ ഭാ​ഗമാണെന്ന് അവരുടെ നേതാക്കളും പ്രഖ്യാപിച്ചു. എന്നാൽ, എൻസിപിഐയിൽ ചേർന്നതോടെ വിമത എംപിമാർക്ക് ഇപ്പോൾ അവരുടെ മണ്ഡലങ്ങളിൽ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. മുർഷിദാബാദിലടക്കം 65 ശതമാനവും ന്യൂനപക്ഷ വോട്ടർമാരാണ്. അവർ വഞ്ചിക്കപ്പെട്ടു. ഇപ്പോൾ ബിജെപിയോട് എതിർപ്പുണ്ടെന്ന് പറഞ്ഞ് എംപിമാർ നാടകം കളിക്കുകയാണെന്നും കല്യാൺ ബാനർജി ആരോപിച്ചു. വിമത എംപിമാരിൽ ചിലർക്ക് മമതയ്ക്കൊപ്പം തിരിച്ചെത്താൻ ആ​ഗ്രഹമുണ്ടെന്ന് തൃണമൂൽ നേതാവ് സൗ​ഗത ഘോഷ് അവകാശപ്പെട്ടു. ചില വിമത എംപിമാർ ഇക്കാര്യത്തിൽ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃണമൂൽ കോൺ​ഗ്രസിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വിമത എംപിമാരുടെ നേതാവ് കകോലി ഘോഷ് ദസ്തിദാർ പ്രതികരിച്ചു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അബു താഹിർ ഖാൻ അടക്കം പങ്കെടുത്തിരുന്നതായും ഇപ്പോൾ അദ്ദേഹം ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കകോലി ഘോഷ് കൂട്ടിച്ചേർത്തു. ‌‌
മമതാ ബാനർജിയോട് ഇടഞ്ഞ് തൃണമൂൽ വിട്ട എംപിമാരാണ് പിന്നീട് എൻസിപിഐയിൽ ചേർന്നത്. 2022-ലാണ് എൻസിപിഐ സ്ഥാപിതമായത്. ത്രിപുര, പശ്ചിമബം​ഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പാർട്ടിയുടെ സാന്നിധ്യമുള്ളത്. അം​ഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെങ്കിലും നേരത്തേ നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം എൻസിപിഐ മത്സരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *