അയോധ്യ: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനെതിരെ വധഭീഷണിയുമായി അയോധ്യയിലെ വിവാദ സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ. ആമിർ ഖാനെ വധിക്കുന്നവർക്ക് അഞ്ച് കോടി രൂപ പ്രതിഫലം നൽകുമെന്നാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ പ്രഖ്യാപിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതിക്കുണ്ടാകുന്ന എല്ലാ നിയമപരമായ ചെലവുകളും താൻ വ്യക്തിപരമായി വഹിക്കുമെന്നും ഇയാൾ പറയുന്നു.
ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ മൂന്നാം വിവാഹവാർത്തകൾക്ക് പിന്നാലെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ ഭീഷണി . ആമിർ ഖാന്റെ വിവാഹത്തിനെതിരെ ഏതാനും ഹിന്ദുത്വ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ‘ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്നാണ് വിശേഷിപ്പിച്ചത്. മന്ത്രിയുടെ ആരോപണങ്ങളെ പൂര്‍ണമായും ശരിവെക്കുന്നു എന്ന് പറഞ്ഞായിരുന്നു വിവാദ സന്യാസിയുടെ വിദ്വേഷ പ്രസ്താവന.
“ആമിർ ഖാൻ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്, ഈ മൂന്ന് വിവാഹങ്ങളും ഹിന്ദു സ്ത്രീകളുമായിട്ടായിരുന്നു. അദ്ദേഹം ലവ് ജിഹാദിന്റെ സന്ദേശം പ്രചരിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. നമ്മുടെ ഹിന്ദു സഹോദരിമാരെയും മക്കളെയും കെണിയിൽ വീഴ്ത്തുകയാണ്, ആമിർ ഖാനെ കൊല്ലുന്ന ആർക്കാണെങ്കിലും ഞാൻ അഞ്ച് കോടി രൂപ പ്രതിഫലം നല്‍കും. ഈ തുക അവരുടെ കുടുംബത്തിലെത്തിക്കും. ഒപ്പം അവരുടെ നിയമപോരാട്ടത്തിന്റെ മുഴുവൻ ചിലവുകളും വ്യക്തിപരമായി ഏറ്റെടുക്കുകയും ചെയ്യും”- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷ വാക്കുകള്‍. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ജഗദ്ഗുരു പരമഹംസിന്റെ വിദ്വേഷ പ്രസ്താവന.
അതേസമയം വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പരസ്യമായി കൊലവിളി നടത്തിയ സന്യാസിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. നേരത്തെയും വിവാദ-വിദ്വേഷ പ്രസ്താവനകളുമായി ജഗദ്ഗുരു പരമഹംസ് ആചാര്യ രംഗത്ത് എത്തിയിട്ടുണ്ട്.
