പട്ന ∙ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ഇതാദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ടാവുന്നത്. സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കുമെന്നാണു വിവരം. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ജനതാദൾ നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. ലോക്ഭവനിലെത്തി ഗവര്‍ണർ സയ്യിദ് അത്താ ഹസ്നൈനു നിതീഷ് രാജിക്കത്ത് നൽകി. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. കഴിഞ്ഞ ആഴ്ചയാണു നിതീഷ് കുമാർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. മാർച്ച് 16നായിരുന്നു പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നിതീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനയനുസരിച്ച് 14 ദിവസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലെ അംഗത്വം ഉപേക്ഷിക്കണമെന്നാണ്. ഇതോടെ മാർച്ച് 30ന് എംഎൽസി സ്ഥാനം നിതീഷ് രാജിവച്ചിരുന്നു.
ബിഹാറിനെ നയിക്കാൻ സാമ്രാട്ട് ചൗധരി
