കാസർകോട്: “ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക ‘വൈബ്’ആണ്!”— കാസർകോട്ടെ ഭൂരിഭാഗം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസത്തിനായി അയൽസംസ്ഥാനത്തെ മംഗളൂരു നഗരത്തെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പുള്ളൂർ എസ്.എൻ. കോളജിലെ അവസാന വർഷ ബി.എ. വിദ്യാർത്ഥിനിയായ ആയിഷത്ത് ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ പശ്ചാത്തല സൗകര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളുടെ മംഗളൂരുവിലേക്കുള്ള കൂട്ടപ്പാലായനത്തിന് യാതൊരു കുറവുമില്ല. കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്ന ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. പരമ്പരാഗത കോഴ്‌സുകൾക്ക് പകരം ട്രെൻഡിങ് ആയ പുത്തൻ കോഴ്‌സുകൾ തേടിയാണ് പുതിയ തലമുറമംഗളൂരുവിലേക്ക് വണ്ടി കയറുന്നത്.
ഏകദേശം ഇരുപത് വർഷം മുൻപ് വരെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പിന്നാക്കാവസ്ഥയിലായിരുന്നു കാസർകോട് ജില്ല. 1990-കളിൽ വിരലിലെണ്ണക്കാവുന്ന സ്ഥാപനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 35 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ജില്ലയിലുണ്ട്.
എന്നിട്ടും കാസർകോട്ടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന മംഗളൂരുവിന്റെ ഭൂമിശാസ്ത്രപരമായ സാമീപ്യവും അതൊരു പ്രമുഖ മെഡിക്കൽ-വിദ്യാഭ്യാസ ഹബ്ബായി വളർന്നതും വിദ്യാർത്ഥികളെ അങ്ങോട്ട് ആകർഷിക്കുന്നു. എന്നാൽ ഈ പ്രവണതയിൽ ഇവിടുത്തെ കോളജ് മാനേജ്‌മെന്റുകൾ ഒട്ടും തൃപ്തരല്ല.
