മന്ത്രിമാരുടെ ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ച് തെലങ്കാന

ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ ദീർഘകാലമായി ബാക്കിനിൽക്കുന്ന ആനുകൂല്യങ്ങൾ വിതരണംചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയും സമാനമായ വഴി സ്വീകരിച്ചത്.

ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ സന്നദ്ധരാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കുന്നതിനായി 100 ദിവസത്തെ ലക്ഷ്യമാണ് മന്ത്രിസഭ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിഭവ സമാഹരണത്തിനായി ഒരു ഉപസമിതി രൂപവത്കരിക്കാനും തീരുമാനമായി.

നിലവിൽ സർവീസിലുള്ള ജീവനക്കാർക്ക് ഏകദേശം 6,200 കോടി രൂപയും വിരമിച്ചവർക്ക് 8,000 കോടി രൂപയുമാണ് ആനുകൂല്യങ്ങളായി സർക്കാർ നൽകാനുള്ളത്. വിരമിച്ചശേഷം ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. തങ്ങളുടെ അർഹമായ തുകയ്ക്കായി ഓഫീസുകൾതോറും കയറിയിറങ്ങേണ്ട അവസ്ഥ വിരമിച്ച ജീവനക്കാർക്ക് ഉണ്ടാകാൻ പാടില്ലെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *