റിയാദ്: മക്കയിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിന് നാളെ തുടക്കമാവും. ഇരു ഹറം കാര്യവിഭാഗം ഉദ്യോഗസ്ഥരും ഉന്നത പണ്ഡിതസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. സംസം വെള്ളവും സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിച്ചാണ് കഅ്ബയുടെ ശുചീകരണം. സുബഹി നമസ്കാരത്തിന് ശേഷമാണ് കഅ്ബ കഴുകുന്ന ചടങ്ങിന് തുടക്കമാവുക. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും കഅ്ബ കഴുകൽ. താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽ ശൈബി കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് പൂർത്തിയാക്കുക. സംസം വെള്ളം ഉപയോഗിച്ച് കഅബയുടെ ചുമരും നിലവും ചടങ്ങിൽ വൃത്തിയാക്കും. അതിനുശേഷം ത്വാഇഫിലെ പനിനീർ ഓയിലും ഊദും കസ്തൂരിയും ഉപയോഗിച്ച് തുടച്ചിടും. കഅ്ബയുടെ പരിചാരകർ ഏറെ പവിത്രതയോടെയാണ് കർമങ്ങൾ പൂർത്തിയാക്കുക. മക്കാ വിജയത്തിന് ശേഷം പ്രവാചകൻ നടത്തിയ ചടങ്ങാണ് ഓരോ വർഷവും പിന്തുടർന്ന് പോരുന്നത്.
വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിന് നാളെ തുടക്കം
