റിയാദ്: ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ പട്ടികയിലാണ് നേട്ടം. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് വിവരങ്ങൾ പുറത്തുവിട്ടത്. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നതിന് ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഡാറ്റാബേസ് ഇൻഡക്സ് പ്രകാരം ജി20 രാജ്യങ്ങളുടെ പട്ടികയിലാണ് നേട്ടം. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2025-ലെ സുരക്ഷാ സൂചികാ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ 97.7 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുന്നതിന് പൂർണമായും സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്. 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷന്മാരിൽ 97 ശതമാനം പേരും രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നതിൽ പൂർണ സുരക്ഷിതത്വം രേഖപ്പെടുത്തി. ഇതിൽ 86 ശതമാനം പേർക്ക് ഉയർന്ന സുരക്ഷിതത്വ ബോധമാണുള്ളത്. പ്രായമായവരിലും സുരക്ഷിതത്വം വളരെ ഉയർന്ന നിലയിലാണ്. 60-നും 64-നും ഇടയിൽ പ്രായമുള്ളവരിൽ 97.2 ശതമാനം പേരും സുരക്ഷിതരാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ
