തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്കൂൾ സ്കൂൾ കെട്ടിടം തകർന്ന് വീണതിൽ മേയർ വിവി രാജേഷിന് മറുപടി നൽകി മുൻമന്ത്രി വി ശിവൻകുട്ടി. മേയർ വസ്‌തുതയറിയാതെ സംസാരിക്കുകയാണെന്നും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഈ കെട്ടിടത്തെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ല. അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകേണ്ട ഉത്തരവാദിത്തം കോർപ്പറേഷനാണുള്ളത്. 14 ലക്ഷം രൂപ മുടക്കി മെയിന്റനൻസ് നടത്തിയിരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായിരുന്നു അത് ചെയ്തിരുന്നതെന്നും കെട്ടിടം പൊളിഞ്ഞ് വീണത് ഗൗരവമായ വിഷയമാണെന്നും വി ശിവൻകുട്ടി പറഞ്ഞു. കെട്ടിടം തകർന്ന് വീണതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
കാലാഹരണപ്പെട്ട കെട്ടിടം കഴിഞ്ഞ വർഷം ജൂലൈയിൽ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണെന്നും സംഭവത്തിൽ വി ശിവൻകുട്ടി മറുപടി പറയണമെന്നും മേയർ വിവി രാജേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി വി ശിവൻകുട്ടി രംഗത്തെത്തിയത്.
