തിരുവനന്തപുരം: ഭരണത്തിൽനിന്ന് ഇറങ്ങുമ്പോൾ ആറായിരത്തോളം കോടി രൂപ ഖജനാവിലുണ്ടായിരുന്നെന്ന മുൻ സർക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം കൊടുക്കാനുള്ളവർ വാതിൽക്കൽ കാത്തുനിൽക്കുമ്പോൾ ശമ്പളം പോക്കറ്റിലിട്ട് വീടിനകത്തിരിക്കുന്ന ജീവനക്കാരൻ, തന്റെ കൈയിൽ പണമുണ്ടെന്നു പറയുന്നതുപോലാണിതെന്ന് മുഖ്യമന്ത്രി കളിയാക്കി. മേയ് 16-ന് 6000 കോടി രൂപ ട്രഷറിയിൽ ബാക്കിയുണ്ടെന്നായിരുന്നു ദിവസങ്ങളായുള്ള പ്രചാരണം. എന്നാലുണ്ടായിരുന്നത് 2000 കോടി. 6000 കോടി ഉണ്ടായിരുന്നെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡുവായ 1982 കോടി രൂപ എന്തുകൊണ്ട് നൽകിയില്ല? പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് 377 കോടി രൂപയാണ് കൊടുക്കേണ്ടത്. ജീവനക്കാർക്ക് 21,000 കോടി ഡി.എ. കുടിശ്ശികയാക്കിയാണ് സർക്കാർ പോയത്. ഒരുഗഡു കുടിശ്ശികയെങ്കിലും എന്തുകൊണ്ട് നൽകിയില്ല? പെൻഷൻകാർക്ക് 14,387 കോടി രൂപയാണ് കുടിശ്ശിക. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ളത് 2893 കോടി. മെഡിക്കൽ സർവീസസ് കോർപ്പറേഷന് 476 കോടി രൂപ. ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് മരുന്നുവാങ്ങാനെങ്കിലും പണം നൽകിയോ? കാരുണ്യ പദ്ധതിയിൽ 2017 കോടി നൽകാനുണ്ട്. എന്നിട്ടാണ് ആറായിരം കോടി ബാക്കിയുണ്ടെന്ന കഥയുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു
എൽഡിഫ് നെ പരിഹസിച്ച് വി ഡി സതീശൻ
