തിരുവനന്തപുരം: എസ്എന്‍ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനത്തിൽ വെള്ളാപ്പള്ളി നടേശനോട് മൃദുസമീപനവുമായി സര്‍ക്കാര്‍. കോഴ വാങ്ങി ഇല്ലാത്ത വേക്കന്‍സിയിലാണ് നിയമനം നടത്തുന്നതെന്ന പരാതിയില്‍ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരാഴ്ചക്കുള്ളില്‍ നിലപാട് മാറ്റി. അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് സര്‍ക്കാർ നോമിനിയെ നല്‍കേണ്ടതില്ല എന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് തിരുത്തി വെള്ളാപ്പള്ളിക്ക് അനുകൂല ഉത്തരവിറക്കി.
രണ്ട് ഉത്തരവുകളുടെയും പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് സര്‍കാര്‍ നോമിനിയെ നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനം എടുക്കുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമർശനം ഉയരുന്നുണ്ട്. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തിലെ അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിരുന്നു.
കേസിലെ പ്രതികളായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവരിലേക്ക് അന്വേഷണമെത്തിയില്ലെന്നാണ് റിപ്പോർട്ട്.പ്രതികളുടെ വീട്ടിലോ വ്യാപാര സ്ഥാപനങ്ങളിലോ പരിശോധന നടത്തിയില്ലെന്നും പകരം മരിച്ച മഹേശന്റെ വീട്ടിലും ബാങ്കിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തിയതെന്നും കണ്ടെത്തിയിരുന്നു. കേസിൽ വെള്ളാപ്പള്ളി നടേശനോട് അനുകൂല നിലപാട് ആണ് സർക്കാർ സ്വീകരിച്ചതെന്നും വിമർശനമുയർന്നിരുന്നു.
