കൊച്ചി: കിഴക്കമ്പലത്തെ പഴങ്ങനാടുള്ള ലയൺസ് ജംഗിൾ പാർക്കിലെ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ ആദം മരിച്ച സംഭവത്തിൽ പാർക്ക് ഉടമകളെയും ആറ് അധ്യാപകരെയും പ്രതിചേർക്കും. വർഗീസ് ഐസക്, ജോയ് വാച്ചേരിയിൽ വീട് എന്നിവരാണ് പാർക്കിൻ്റെ ഉടമകൾ.
കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആറ് അധ്യാപകരെയും പ്രതിചേർക്കും. അനധികൃതമായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. പാർക്ക് ഉടമകൾക്കെതിരെ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരവും കേസ് എടുക്കും.
പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്കൂളിലെ വിദ്യാർഥിയായിരുന്ന ആദം, അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പമാണ് പഴങ്ങനാട്ടെ ‘ലയൺസ് ജംഗിൾ പാർക്കിൽ’ വിനോദയാത്രയ്ക്ക് എത്തിയത്.
ഉച്ചഭക്ഷണ സമയത്ത് അധ്യാപകരുടെ ശ്രദ്ധയിൽ നിന്നും മാറിയ കുട്ടി വെള്ളച്ചാലിൽ വീഴുകയായിരുന്നു. ബോട്ട് സവാരിക്കായി നിർമ്മിച്ചതും പണി പൂർത്തിയാകാത്തതുമായ വെള്ളച്ചാലിലാണ് കുട്ടി വീണത്.
ആവശ്യത്തിന് സുരക്ഷാ വേലികളോ മുന്നറിയിപ്പ് ബോർഡുകളോ വെള്ളച്ചാലിന് സമീപം ഉണ്ടായിരുന്നില്ല. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകനാണ് മരിച്ച മുഹമ്മദ് ആദം
