കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വർധിച്ചുവരുന്ന ലഹരി മാഫിയക്കും മയക്കുമരുന്ന് ശൃംഖലകൾക്കുമെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾക്ക് അഭിനന്ദനം അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ദിവസങ്ങൾക്ക് മുന്‍പ് പെരുമ്പാവൂരിലെ ലഹരി ഉപയോഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന് പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത്. പെരുമ്പാവൂര്‍ സ്റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന് പങ്കുവച്ചിരുന്നു.
വീഡിയോയില്‍ ലഹരി ഉപയോഗിച്ചവര്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റിലായി. പോസ്റ്റില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പേരുകളും നടൻ എടുത്ത് പറയുന്നുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പൊലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് നടൻ അഭിപ്രായപ്പെട്ടു.
ലഹരിവസ്തുക്കളുടെയും സംഘടിത മയക്കുമരുന്ന് ശൃംഖലകളുടെയും വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ നടപടികൾക്ക് കേരള സർക്കാരിനോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോടും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ കേരള പൊലീസ് നടത്തിവരുന്ന നടപടികൾ നിർണായകമായ അറസ്റ്റുകളിലേക്ക് നയിക്കുകയും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതിലുപരിയായി, നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനും ഭരണകൂടത്തിനും നിയമപാലകർക്കുമുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്. ഉണ്ണി മുകുന്ദൻ കുറിച്ചു.
