വിശാഖപട്ടണം: വിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരിച്ച എട്ട് പേരിൽ അഞ്ച് പേർ സ്ഥിരം ജീവനക്കാരും മൂന്ന് പേർ കരാർ തൊഴിലാളികളുമാണ്. പ്ലാന്റിലെ സ്റ്റീൽ ഉരുക്കുന്ന ഭാഗത്താണ് ദുരന്തമുണ്ടായത്. സ്റ്റീൽ ദ്രാവകം ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഏകദേശം 1,600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കായിരുന്നു ഉണ്ടായിരുന്നത്. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സ്റ്റീൽ പ്ലാന്റിലെ എസ്എംഎസ്-2, എസ്ടിസി-3 ഹീറ്റ് ഫെസിലിറ്റിയിൽ വളരെ ഉയർന്ന താപനിലയിൽ സ്റ്റീൽ വഹിച്ചിരുന്ന ഒരു ലാഡിൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വലിയ അളവിൽ ഉരുകിയ ഉരുക്ക് ചോർന്നൊലിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം പ്രഖ്യാപിക്കുകയും ചെയ്തു. മരിച്ച ഓരോ തൊഴിലാളിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകും
