കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അൻസിബയുടെ മൊഴിയെടുക്കാനൊരുങ്ങി കടവന്ത്ര പൊലീസ്. തനിക്കെതിരെ സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അൻസിബയുടെ പരാതിയിലാണ് മൊഴിയെടുക്കുന്നത്. രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഹാജരാകാൻ നടിയോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ടിനി ടോമിനെതിരെയുള്ള തുടര്‍നടപടികൾ പൊലീസ് തീരുമാനിക്കുകയുള്ളൂവെന്നാണ് വിവരം. രാവിലെ 11 മണിയോടെ പൊലീസിന്റെ തുടർനടപടികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള ഭാരവാഹികളുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ പൊലീസിലേക്കും നിയമനടപടികളിലേക്കും എത്തിയത്. സംഘടനയുടെ മുൻ ജോയിൻ്റ് സെക്രട്ടറിയായ അൻസിബ, ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രാദേശിക പൊലീസിലെ പരാതികളിലും നടപടികൾ വേഗത്തിലായിരിക്കുന്നത്.
നേരത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ അവഹേളിച്ചുവെന്ന മറ്റൊരു പരാതിയിലും അന്‍സിബ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. വിഷയത്തിൽ അൻസിബ അടുത്തിടെ തൃക്കാക്കര എസിപിക്ക് മുന്നിലെത്തി മൊഴി നല്‍കിയിരുന്നു. പരാതിയില്‍ ആരോപണ വിധേയരായ മുൻ ‘അമ്മ’ വൈസ് പ്രസിഡന്‍റ് ലക്ഷ്മിപ്രിയ, വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവരുടെ മൊഴിയും പൊലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമായിരിക്കും പൊലീസ് തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുക.
