കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പിഎം ആര്‍ഷോയ്ക്ക് അനര്‍ഹമായി പിജി പ്രവേശനം നല്‍കിയ പ്രിന്‍സിപ്പല്‍ താന്‍ അല്ലെന്ന് മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വിഎസ് ജോയ്. സംഭവത്തില്‍ എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് വിഎസ് ജോയിയെ താക്കീത് ചെയ്തിരുന്നു. സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ആര്‍ഷോ പ്രവേശനം നേടിയ സമയത്ത് താന്‍ ആയിരുന്നില്ല പ്രിന്‍സിപ്പല്‍ എന്നും ജോയ് പറയുന്നു. അന്വേഷണസമയത്ത് കോളജില്‍ ഉള്ളവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാവാം ഇതിന് കാരണമെന്നും താന്‍ നിയമനടപടി സ്വീകരിക്കുമെന്നും വിഎസ് ജോയ് പറഞ്ഞു.
താന്‍ കോളജില്‍ ഇല്ലാത്ത സമയത്താണ് ആര്‍ഷോയ്ക്ക് മഹാരാജാസ് കോളജില്‍ പ്രവേശനം അനുവദിച്ചത്. അഡ്മിഷന്‍ സമയത്ത് ഇല്ലാത്ത തന്റെ പേരില്‍ എങ്ങനെയാണ് സിന്‍ഡിക്കേറ്റ് എങ്ങനെയാണ് കുറ്റം ആരോപിക്കുക. ആ സമയത്ത് ഷാജില ടീച്ചറാണ് പ്രിന്‍സിപ്പല്‍. തന്റെ പേര് സിന്‍ഡിക്കേറ്റ് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ വീഴ്ചയാണെന്ന് വിഎസ് ജോയ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന എംജി സിന്‍ഡിക്കേറ്റിന്റെ അവസാനയോഗത്തില്‍ സംഭവത്തില്‍ താക്കീത് ചെയ്തിരുന്നു. ഇത്തരം സംഭവത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നു പ്രിന്‍സിപ്പലിനെ ഓര്‍മിപ്പിക്കണമെന്ന തീരുമാനം മാത്രമാണ് യോഗം കൈകൊണ്ടത്.
ഏറെ വിവാദം ഉയര്‍ത്തിയ സംഭവമുണ്ടായത് 2024ലാണ്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയതോടെയാണ് ഇതു പുറത്തറിയുന്നത്. മഹാരാജാസില്‍ 5 വര്‍ഷ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ പ്രവേശനം നേടിയ ആര്‍ഷോയ്ക്കു ആറാം സെമസ്റ്റര്‍ പാസാകാതെ ഏഴാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയെന്നായിരുന്നു പരാതി. 5, 6 സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ 75% ഹാജര്‍ വേണമെന്നിരിക്കെ 10% ഹാജരാണ് ആര്‍ഷോയ്ക്കുള്ളതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആര്‍ഷോയ്ക്ക് ആറാം സെമസ്റ്ററില്‍ 10% ഹാജര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സര്‍വകലാശാലാ യൂണിയന്റെയും കോളജ് യൂണിയന്റെയും പ്രവര്‍ത്തനങ്ങളുടെ പേരില്‍ 27 ദിവസത്തെ ഹാജര്‍ നല്‍കിയെന്നുമായിരുന്നു കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ വിശദീകരണം.
