കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. 39 വയസ്സുള്ള യുവതിയാണ് പരാതിക്കാരി. 10 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
വിവാഹ ബന്ധം വേർപെടുത്തിയ യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി.
ബാക്കി വന്ന തുക ഇയാൾ കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുവെന്നും പരാതിയിൽ പറയുന്നു. വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുമ്പും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് പണം തട്ടിയതായി റിപ്പോർട്ടുണ്ട്.
