മസ്കത്ത്: ഒമാനിലെ സാഹസിക ടൂറിസം രംഗത്ത് സുരക്ഷ വർധിപ്പിക്കാനായി പൈതൃക ടൂറിസം മന്ത്രാലയവും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സഹകരണ പരിപാടിയിൽ ഒപ്പുവച്ചു. പ്രത്യേക രക്ഷാപ്രവർത്തന, ആംബുലൻസ് ശേഷി വികസിപ്പിച്ചും റിസ്ക് മാനേജ്മെന്റ് രീതികൾ മെച്ചപ്പെടുത്തിയുമാണ് സുരക്ഷ വർധിപ്പിക്കുക. പർവതപ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥരെ സജ്ജമാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. വളർന്നുവരുന്ന സാഹസിക ടൂറിസം മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്താനാണ് കരാർ ലക്ഷ്യമിടുന്നത്. പൈതൃക ടൂറിസം മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദിയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഡെപ്യൂട്ടി ചെയർമാൻ ബ്രിഗേഡിയർ ജനറൽ എഞ്ചിനീയർ അലി ബിൻ സെയ്ഫ് അൽ മുഖ്ബലിയുമാണ് പ്രോഗ്രാമിൽ ഒപ്പുവച്ചത്. ഇരു സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും സ്പെഷ്യലിസ്റ്റുകളും ചടങ്ങിലുണ്ടായിരുന്നു.
സുരക്ഷ വർധിപ്പിക്കാൻ സി.ഡി.എ.എയുമായി കൈകോർത്ത് ടൂറിസം മന്ത്രാലയം
