ആരുടെയും അസിസ്റ്റന്റ് ഡയറക്ടാറാകാതെ ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ആളാണ് സംവിധായകൻ
അല്‍ഫോണ്‍സ് പുത്രന്‍. മലയാളത്തിലെ മികച്ച സംവിധായകരിലൊരാൾ. ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയെ അദ്ദേഹം ഞെട്ടിച്ചിരുന്നു. എന്നാല്‍ അല്‍ഫോണ്‍സിന്റെ റേഞ്ച് വ്യക്തമായത് രണ്ടാമത്തെ ചിത്രമായ പ്രേമത്തിലൂടെയായിരുന്നു. ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വിശേഷിപ്പിച്ച പ്രേമം മോളിവുഡിലെ നാഴികക്കല്ലുകളിലൊന്നായി മാറി. കേരളമൊട്ടാകെ തരംഗമായി മാറി.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും പ്രേമം എന്ന ചിത്രമായിരുന്നു നിവിന് കരിയറിൽ ബ്രേക്ക് ആയി മാറിയത്.
ഇപ്പോഴിതാ ഈ കോംബോ വീണ്ടും ഒന്നിക്കുകയാണ്. നിവിൻ പോളിയുടെ 50-ാം ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയുടെ ടൈറ്റിൽ ഈ മാസം 27 ന് കൊച്ചി പദ്മ തിയേറ്ററിൽ വെച്ച് നടക്കും. ചിത്രത്തിനെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
2013 ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അൽഫോൻസും നിവിനും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ്നാട്ടിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2015 ൽ പ്രേമം എന്ന ചിത്രവുമായി ഇരുവരും വീണ്ടുമെത്തിയത്. ചിത്രവും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. 2022 ൽ പൃഥ്വിരാജിനെ നായകനാക്കിയൊരുക്കിയ ഗോൾഡ് ആണ് അൽഫോൻസിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പൃഥ്വിരാജിനൊപ്പം നയൻതാരയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാൽ ചിത്രം പ്രേതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
