വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി: മലക്കം മറിഞ്ഞ് വി ഡി സതീശന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മദ്യ നയത്തില്‍ സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി വി ഡി സതീശന് തിരിച്ചടിയാകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ കോടികളുടെ അഴിമതി എന്നാണ് 2024ല്‍ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ തുറന്നടിച്ചത്.

അന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയും ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് കോടികളുടെ അഴിമതി പണം കിട്ടിയിട്ടാണോ എന്ന പ്രതിപക്ഷ മറുചോദ്യമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇപ്പോള്‍ നേരിടുന്നത്. വി ഡി സതീശന് ഈ ഇടപാടിലൂടെ എത്ര കിട്ടിയെന്ന് എക്‌സൈസ് മുന്‍മന്ത്രി എം ബി രാജേഷ് ഇന്നലെ തുറന്നടിച്ചിരുന്നു.

വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച വി എം സുധീരനും വെട്ടിലായിരിക്കുകയാണ്. ഇടതുസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുധീരനെഴുതിയ ഫേസ്ബുക്ക് പോസ്റ്റും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. സര്‍ക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നായിരുന്നു 2024-ൽ അദ്ദേഹം കുറിച്ചത്.

‘കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും ക്രമസമാധാന പ്രശ്‌നങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും വളർന്നുവരുന്ന സാമൂഹ്യ അരാജകാവസ്ഥയ്ക്കും പ്രധാന കാരണം മദ്യവും മറ്റുലഹരിവസ്തുക്കളുമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. എന്നാൽ ഇതെല്ലാം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സർക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ മദ്യവ്യാപനത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയും മറ്റ് ലഹരിവസ്തുക്കൾ ഫലപ്രദമായി തടയുന്നതിൽ വീഴ്ചവരുത്തുന്നതിലൂടെയും പൊറുക്കാനാകാത്ത കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകർച്ചയിലേയ്ക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും പര്യാപ്തമായ നയങ്ങളും ഫലപ്രദവും സുതാര്യവുമായ നടപടികളും ആവിഷ്‌കരിച്ച് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അത് മാപ്പർഹിക്കാത്ത കൃത്യവിലോപമാകും’, സുധീരൻ അന്ന് കുറിച്ചു. പുതിയ മദ്യ നയത്തില്‍ വി എം സുധീരന്‍ എന്ത് നിലപാടെടുക്കും എന്നതിലാണ് ആകാംക്ഷ.

Leave a Reply

Your email address will not be published. Required fields are marked *