മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ബസിന്റെ മുൻഭാഗത്ത് ഡ്രൈവർ സീറ്റിന് തൊട്ടടുത്തുള്ള സ്റ്റിയറിങ്ങിന് തൊട്ടടുത്ത് നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം, ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവറുടെ ശ്രദ്ധയിൽ പാമ്പ് പെടുന്നത്. സ്റ്റിയറിംഗിന് താഴെയുള്ള ഡാഷ്ബോർഡ് ഭാഗത്തെ ചെറിയ വിടവിൽ നിന്നും പാമ്പ് പെട്ടെന്ന് പുറത്തേക്ക് വരികയായിരുന്നു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ ഭയന്നുപോയെങ്കിലും ഉടൻ തന്നെ സീറ്റിൽ നിന്നും തന്ത്രപരമായി എഴുന്നേറ്റ് മാറി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ ഒച്ചവെച്ചതിനെ തുടർന്ന് മറ്റ് ബസ് ജീവനക്കാരും വിവരമറിഞ്ഞ് നിരവധി നാട്ടുകാരും ടോർച്ചും വടികളുമായി സ്ഥലത്തെത്തി. ബസിനുള്ളിലെ ഇടുങ്ങിയ ഭാഗങ്ങളിൽ ലൈറ്റടിച്ച് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പാമ്പിനെ പരുക്കേൽപ്പിക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചത്. സർവീസ് സമയത്ത് യാത്രക്കാരുമായി പോകുന്നതിനിടയിലല്ല പാമ്പ് പുറത്തുവന്നത് എന്നത് വലിയൊരു അപകടവും ഭീതിയും ഒഴിവാക്കി. പാമ്പ് വണ്ടിയിൽ നിന്നും മാറിയതോടെയാണ് ബസ് ജീവനക്കാർക്കും നാട്ടുകാർക്കും ആശ്വാസമായത്.
സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് സമീപം സ്റ്റിയറിങ്ങിന് തൊട്ടടുത്ത് പാമ്പ്
