ഇസ്ലാമാബാദ്: സിന്ധു നദീജലക്കരാർ കേന്ദ്രീകരിച്ച് പുതിയ ആഗോള പ്രചാരണത്തിന് പാകിസ്താൻ ഭരണകൂടവും സൈന്യവും ഒരുങ്ങുന്നതായി റിപ്പോർട്ട്. സിന്ധു നദീജല തർക്കം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ ആസിം മുനീറിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
കരാർ ഒരു അന്താരാഷ്ട്ര പ്രശ്നമായി ചിത്രീകരിക്കാനാണ് പാകിസ്താന്റെ നീക്കം. രാജ്യത്തെ ജലക്ഷാമത്തിലേക്ക് തള്ളിവിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഇത് തങ്ങളുടെ സാമ്പത്തികവും കാർഷികവുമായ നിലനിൽപ്പിന് ഭീഷണിയാണെന്നും പ്രചരിപ്പിക്കാനാണ് അവരുടെ പദ്ധതിയെന്നാണ് വിവരം. കരാറുകൾക്ക് അതീതമായി ജലം ഒഴുകേണ്ടതാണ് എന്ന് വാദിക്കുന്ന പാകിസ്താൻ നദീജലം തടയാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും വാദിക്കുന്നു
ഇതിന് മുന്നോടിയായി പാക് നേതൃത്വം ഇന്ത്യക്കെതിരായ പ്രസ്താവനകൾ കടുപ്പിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ പ്രകാരമുള്ള പാകിസ്താന്റെ വിഹിതം അവകാശപ്പെടുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് പാകിസ്താനിലെ കാലാവസ്ഥാ വകുപ്പ് മന്ത്രി മുസാദിക് മാലിക് ഭീഷണി മുഴക്കി. ഇന്ത്യ പാകിസ്താന്റെ ജലവിഹിതം നിയന്ത്രിക്കുകയാണെന്ന് മാലിക് ആരോപിച്ചു. തങ്ങളുടെ ജലവിഹിതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും അതിന് ശ്രമിക്കുന്നവർക്ക് തക്കതായ മറുപടി കൊടുക്കുമെന്നും മാലിക് പറഞ്ഞു.സിന്ധു നദീജലക്കരാർ പുനഃസ്ഥാപിക്കാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് പാകിസ്താൻ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജല ഭീകരത നടപ്പിലാക്കുകയാണെന്നാണ് മുതിർന്ന നേതാക്കളുടെ ആരോപണം. രാജ്യത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ തക്കതായ മറുപടി നൽകാൻ സൈന്യം സജ്ജമാണെന്നാണ് അവകാശവാദം. പാകിസ്താന്റെ നീക്കങ്ങളെ ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജലക്കരാർ മരവിപ്പിച്ചത്. ഇന്ത്യയുടെ നടപടിയെ തുടർന്ന് പാകിസ്താനിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്നുണ്ട്.
